Integrity Score 1748
No Records Found
No Records Found
ഓറഞ്ച് പട കപ്പുയർത്തട്ടെ. 1988 ഫൈനലാണ് യൂറോ കപ്പ് കാണുന്നത് അന്നതിൻ്റെ പേര് യൂറോ എന്ന് ചുരുക്കിയിട്ടില്ല.
അന്ന് വാൻ ബാസ്റ്റൻ ഇല്ലാത്ത സ്ഥലത്ത് നിന്ന് ദാസയേവിൻ്റെ പോസ്റ്റിൽ അടിച്ച ഗോളിൻ്റെ മൊഞ്ച് ഇന്നും മനസിലുണ്ട് . പക്ഷെ എന്ത് കൊണ്ടോ ഡച്ചുകാർക്ക് പിന്നീട് കാര്യമായൊന്നും ആഘോഷിക്കാനുള്ള വക പടച്ചോൻ കൊടുത്തിരുന്നില്ല.
ഇത്തവണം വിലക്കപ്പെട്ട കനി അവരെ കൊണ്ട് തന്നെ തിന്നിക്കണം
ഹോളണ്ട്, ക്ലുവർട്ട്, സതീഷ്
ഹോളണ്ട് എന്നാണ് ഞങ്ങൾ ഇന്നും പറയുക. ഡച്ച് എന്ന് കേൾക്കുമ്പോൾ നമ്മുടെ നാട് പിടിച്ചടക്കാൻ വന്ന അക്രമികളെ ഓർമ്മവരും. നെതർലാൻഡ്സ് എന്നത് ' പ്രൊഫഷനൽ അഭിനയക്കാരൻ്റെ ' നിൽപ്പ് പോലെ.
ഹോളണ്ട് എന്ന് മുഴങ്ങുമ്പോഴാണ് മനസ്സിൽ ഓറഞ്ച് പൂക്കുക. അങ്ങിനെ ആയിപ്പോയി. ഭൂമിശാസ്ത്രം നോക്കിയാൽ ഒരുകാര്യവും ഇല്ലെന്നും അത് ' തെറ്റ് ' എന്നും സ്ഥാപിക്കാൻ പറ്റും. അതിർത്തി തന്നെയില്ലാത്ത നമുക്ക് എന്ത് ലാൻഡ്.
ഹോളണ്ട് എന്ന് കേട്ടാൽ മനസിൽ ആദ്യമെത്തുക 1998 ലോകകപ്പ്. മമ്പാട് കോളജിൽ സഹപാഠിയായിരുന്ന കാരക്കുന്നുകാരൻ സതീഷ് വരച്ച ചിത്രം. ചണച്ചാക്കിൽ കുമ്മായം തേച്ച് ഇലയും പൂക്കളും കൊണ്ട് സൃഷ്ടിച്ച ചെരിഞ്ഞു നിൽക്കുന്ന പാട്രിക് ക്ലുവർട്ട്.
പിന്നീട് പന്തിന് പിന്നാലെ ഒരുപാട് പാഞ്ഞു. ഹോളണ്ട് എന്ന് കേട്ടാൽ ഇപ്പോഴും ടോട്ടൽ ഫുട്ബോൾ, ക്രൈഫ് എന്നതിനെല്ലാം അപ്പുറം ക്ലുവർട്ട് ഹൃദയത്തിൽ കയറി ഗോളടിക്കും. യൂറോകപ്പിൻ്റെ നട്ടപാതിരയ്ക്ക് ഹോളണ്ട് എന്ന് ചിന്തിക്കുമ്പോൾ ഹൃദയത്തിൽ ക്ലുവർട്ട് ജഴ്സി ഇട്ടിങ്ങും.
....
ശപിക്കപ്പെട്ടവരാണ് ഫുട്ബാളിലെ പകരക്കാർ, സൈഡ് ബെഞ്ചിൽ ആരുമാരാധിക്കാനില്ലാതെ ശിലാവിഗ്രഹങ്ങളായി ഉറഞ്ഞുപോകുന്നവർ. അവരിൽ ചിലർ മില്ല, ഷില്ലാച്ചിയെ പോലെ വീരനായകരായി ഉയിർക്കും. പകരക്കാരായി ഗ്രൗണ്ടിലേക്ക് ഓടിയ ചിലർ തിരിച്ചുകയറുന്നത് വീരപരിവേഷത്തോടെയാകും. അതൊരു വീരചരിതമാവും.
എന്നെന്നും ഓർത്തുവെക്കുന്ന ഒരു മാരക സബ്സ്റ്റിറ്റ്യുഷൻ കണ്ടത് 1995 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. അയാക്സും എസി
മിലാനും വിയന്നയിൽ മുട്ടുന്നു. ഫാബിയോ കാപ്പല്ലോ എന്ന മഹാമേരുവിന്റെ തണലിൽ കളിക്കുന്ന മിലാൻ ടീമിൽ റോസി, മാൾഡീനി, ആൽബർട്ടീനി, കോസ്റ്റക്കർട്ട, പനൂച്ചി, ഡൊണാഡോണി, ഡിസേലി, ബോബൻ, നായകനായി ഫ്രാങ്കോ ബറേസി.. എന്തൊരു ലൈനപ്പ്.
ലൂയിസ് വാൻഗാൽ പരിശീലിപ്പിക്കുന്ന അയാക്സ് ഓറഞ്ച് പൂക്കൾ കൊണ്ട് മനോഹരം. നായകൻ ഡാനി ബ്ലൻഡ്, പോസ്റ്റിൽ വാൻഡർ സർ, ഫ്രാങ്ക് റൈക്കാർഡ്, ഫ്രാങ്ക് ഡി ബോയർ, റൊണാൾഡ് ഡി ബോയർ, ഡേവിഡ്സ്, സീഡോർഫ്, കാറ്റുപിടിച്ച കാലുള്ള മാർക്ക് ഓവർമാർസ്.
പത്ത് ദിവസം കളിച്ചാലും ആരുംതോൽക്കില്ല എന്ന തോന്നൽ ഉളവാക്കിയാണ് ആദ്യ പകുതി അവസാനിക്കുന്നത്. രണ്ടാംപകുതിയിൽ ഇരുടീമുകളും കളി ആക്രമണ മോഡിലേക്ക് മാറ്റി. അപ്പുറത്തായാലും ഇപ്പുറത്തായാലും 'ഡി' ക്കപ്പുറത്തേക്ക് കയറാനാവാതെ പേരുകേട്ട ഗോളടിക്കാർ വിയർക്കുന്നു. കളി തീരാൻ 20 മിനിറ്റ്. അയാക്സ് ബെഞ്ചിൽ നിന്നൊരു സബ്സ്റ്റിറ്റ്യുഷൻ കൊടി പൊങ്ങി. ക്ലുവർട്ട് ഇറങ്ങുന്നു. ഒരു 'കറുമ്പൻ'. സൂപ്പർ താരമല്ല, 18 വയസ് മാത്രമുള്ള പുതുമുഖം.
ലൂയിസ് വാൻഗാൽ ഗ്രൗണ്ടിലേക്ക് വിടുമ്പോൾ അവന്റെ തോളിൽ കൈവെച്ച്, ചുംബിക്കുന്നത് പോലെ ചെവിയിൽ എന്തായിരുന്നു പറഞ്ഞത് ?ആർക്കറിയാം.
എഴുപതാം മിനിറ്റിൽ ഗ്രൗണ്ടിലേക്ക് ഓടുമ്പോൾ ക്ലുവർട്ട് ഒരുനിമിഷം പ്രാർത്ഥിച്ചു, ഒരു മിന്നൽ പോലെ മനസിലൂടെ ഭൂതകാലം ഓടിപ്പോയി.
പയ്യൻ എന്ത് ചെയ്യാൻ ? മാൾഡീനി, പനൂച്ചി, ഫ്രാങ്കോ ബറേസി, കോസ്റ്റക്കർട്ട ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിരോധ ലൈനപ്പ് പോസ്റ്റ് കാക്കുമ്പോൾ. കളി തീരാൻ അഞ്ച് മിനിറ്റ് മാത്രം. നടുവിൽ നിന്ന് റൈക്കാർഡ് നീക്കിയിട്ട പന്തിലേക്ക് ക്ലുവർട്ട് നീന്തിയെത്തുന്നു. മൂന്ന് പ്രതിരോധനിരക്കാരെ ഒന്നിച്ച് ചാടിക്കടന്ന്, ഗോളി റോസിയുടെ ചുവട് തെറ്റിച്ച് പന്തിനെ പോസ്റ്റിലേക്ക് പ്ലേസ് ചെയ്യുന്നു.
അവിശ്വസനീയമായ കാഴ്ച, കടൽ ക്രോധത്തിൽപ്പെട്ട കപ്പൽ പോലെ സ്റ്റേഡിയം ഇളകിയാടന്നു. ക്ലുവർട്ടിന് മേൽ സഹതാരങ്ങൾ മറിഞ്ഞുവീഴുന്നു.
മുഷ്ടിചുരുട്ടി ഗ്യാലറിയെ നോക്കി അലറുമ്പോൾ ക്ലുവർട്ടിൻ്റെ ചുമലിലുണ്ടായിരുന്ന വംശീയതയുടെയും അവമതിയുടെയും അദൃശ്യ നുകങ്ങൾ കയറുപൊട്ടി വീണുപോയി. ആ ഒരുഗോൾ സ്വാതന്ത്ര്യമുള്ള മറ്റൊരു ലോകത്ത് തന്നെ പ്രസവിച്ചിടുന്നതിന് തുല്യമായിരുന്നുവെന്ന് ക്ലുവർട്ട് പിന്നീട് പലവട്ടം പറഞ്ഞു.
ഹോളണ്ടിന് ഒരു കപ്പ്, അതൊരു ആഗ്രഹമാണ് 💕