Integrity Score 1748
No Records Found
No Records Found
No Records Found
മനിതനോ മാലാഖയോ ?
2008 ലാണ്. അക്കൊല്ലം ഒളിംപിക്സ് നടക്കുന്നത് ചൈനയിൽ, ഞാൻ ' നയിക്കുന്നത് ' ഇന്ത്യാവിഷനിൽ. സ്പോർട്സ് ഡെസ്കിലെ കൂട്ടാളി സനിൽ ഷാ പൊട്ടി പിടിച്ച് ഗ്രൗണ്ട് വിട്ടു. പിന്നെ നികേഷ് കുമാറിൻ്റെ ചീത്തയും തലോടലും ഏറ്റുവാങ്ങി ഒറ്റയ്ക്കൊരു പോരാട്ടമായിരുന്നു. അനുപമ, ശ്രീജ, രജീവേട്ടൻ, ബഗത്തേട്ടൻ, പ്രിയരാഗ്.. പലരും ആവുംവിധം താങ്ങിതന്നിരുന്നു.
തോക്കടിയിൽ അഭിനവ് ബിന്ദ്ര പൊന്നും ' തല്ലിൽ ' സുശീൽ കുമാറും വിജേന്ദർ സിംഗും വെങ്കലവും ഇന്ത്യക്കായി നേടി. എങ്കിലും ആ ഒളിംപിക്സ് ഓർക്കുമ്പോൾ മനസ്സിൽ തിളച്ചുതിളങ്ങുന്നത് അർജൻ്റീനയുടെ ഫുട്ബോൾ സ്വർണം.
2004 ൽ ഏഥൻസിൽ നേടിയ സ്വർണം നിലനിർത്താൻ അർജൻ്റീന ഫുട്ബോൾ ടീം ഫൈനലിൽ നൈജീരിയയെ നേരിടുന്നു. ആദ്യപകുതി ഗോൾരഹിതം. ഒബീനയും ഒബാസിയുമെല്ലാം കളിക്കുന്ന നൈജീരിയയാണ്. ഇപ്പുറത്ത് മെസ്സി, റിക്വൽമി, അഗ്വേറോ തുടങ്ങിയവരും ഉണ്ട്. ലോകകപ്പ് ഫൈനലോളം പോന്ന പോര്.
അമ്പത്തിയെട്ടാം മിനിറ്റിലായിരുന്നു ആ ഗോൾ. മധ്യനിരയിൽ നിന്ന് മെസ്സി ഉന്തിക്കൊടുത്ത പന്തിലേക്ക് ഒരു നീർക്കോലി പയ്യൻ പാഞ്ഞെത്തുന്നു. റൈറ്റ് ബാക്ക് സ്ഥാനത്ത് കളിക്കുന്ന ഒലുമയോ ഒഡഫെമിയെ ഓടിത്തോൽപ്പിച്ച്, നർത്തകനെ പോലെ പാദങ്ങളിൽ, ചുവടിൽ മായാജാലം മിന്നിച്ച് നൈജീരിയൻ ഗോളിക്ക് മുകളിലൂടെ പന്ത് പോസ്റ്റിലേക്ക് കാൽകൊണ്ട് തലോടി വിടുന്നു. ഗോൾ...
ബീജിംഗിലെ പക്ഷിക്കൂട് പോലെയുള്ള നാഷണൽ സ്റ്റേഡിയത്തിൽ ആ ' നൂഡിൽസ് ' പയ്യൻ ലൗ ചിഹ്നം വിരലുകളാൽ തീർത്ത് വട്ടം ചുറ്റി.
ഏഞ്ചൽ ഡി മരിയ
അങ്ങിനെയാണവൻ ഉള്ളിൽ കയറുന്നത്. ഇന്നും അതേ ആമ്പിയൻസിൽ ഉള്ളിൽ പൊള്ളുന്നു. ഫുട്ബോൾ ദൈവത്തിന് ശേഷം അർജൻ്റീനയ്ക്കായി ഭൂമിയിലേക്ക് ഇറങ്ങിയ മലക്ക്.
ടീനേജ് പ്രായത്തിൽ പോർച്ചുഗലിലേക്ക് ക്ലബ് ഫുട്ബോൾ കളിക്കാൻ ബൂട്ട് ബാഗിലേക്ക് വെക്കുമ്പോൾ മരിയ ഒറ്റക്കാര്യമണ് അച്ഛൻ മിഗ്വലിനോട് പറഞ്ഞത്. ' അച്ഛാ ഇനി നിങ്ങൾ ജോലിക്ക് പോകരുത്. വിശ്രമിക്കൂ, കുടുംബത്തെ ഞാൻ നോക്കും.'
കുടുംബത്തെ പോറ്റാൻ അച്ഛനും അമ്മയ്ക്കും ഒപ്പം പട്ടിപ്പണി ചെയ്ത ആ കുട്ടിക്ക് അതല്ലാതെ പിന്നെ വേറെന്തുപറയാൻ പറ്റും. വീട്ടിലെ ചോറ് പ്രശ്നം മാറ്റാൻ ബൂട്ടിട്ട ആ കുട്ടി പിന്നീട് ഒരു വലിയ രാജ്യത്തിൻ്റെ ' ദാരിദ്ര്യം ' മാറ്റുന്നത് ഫുട്ബോൾ ലോകം അത്ഭുതാദരവുകളോടെ കണ്ടു.
2008 ഒളിംപിക്സിന് പിന്നാലെ 2021ലെ കോപ്പയിലും 2002 ലോകകപ്പിലും 2022 ഫൈനലിസ്മയിലും ഗോളുകൾ നേടിക്കൊണ്ട് അർജൻ്റീനയുടെ കിരീട ദാരിദ്ര്യം തച്ചുപൊളിച്ചു.
നാളെ കോപ്പ അമേരിക്ക ഫൈനലിൽ മരിയ ഇറങ്ങുന്നത് തൻ്റെ അവസാന നൃത്തത്തിനാണ്. ടീനേജ് പ്രായത്തിൽ പോർച്ചുഗലിലേക്ക് പോയ സമയത്ത് പറഞ്ഞ അതേ ' ആത്മീയതയാണ് ' മരിയ അവസാന മത്സരത്തിന് മുൻപും പറഞ്ഞത്.
“Life has given me more than I could ever ask of it.”
ദൈവത്തിനും പുത്രനുമൊപ്പം ഈ മാലാഖയും നീലവരയന്മാരുടെ സ്വപ്നങ്ങളിൽ എന്നുമെന്നും ജീവിക്കും.
Love you ♥️