Integrity Score 1748
No Records Found
No Records Found
No Records Found
കാൽപന്തും കലയും കറുപ്പും
രമേശ് നാരായണൻ എന്ന പാട്ടുകാരൻ വലിയൊരു സദസിനെ മുൻനിർത്തി കാണിച്ച ' തണ്ടും ' അർജൻ്റീന ടീം കോപ്പ കപ്പ് ജയിച്ച് പാടിയ ' വംശീയ കുയിന്തും' നമ്മളെ കാണിക്കുന്നത്/ കേൾപ്പിക്കുന്നത് എന്താണ് ?
ചുമ്മാ നിരീക്ഷിച്ചാൽ അതിൽ നിന്ന് എന്ത് മനസിലാവും. രമേശ് നാരായണൻ കാണിച്ച ബോഡി ലാംഗ്വേജ്, അർജൻ്റീന ടീം അംഗങ്ങൾ ബസിൽ ഇരുന്ന് പാടിയ പാട്ട്. രണ്ടും ഒര മനോനിലയിൽ നിന്ന് വരുന്നതാണ്.
കലയും കായികവും കലാപവും എന്നും തമ്പ്രാക്കൾ തന്നെ നിയന്ത്രിക്കണം. അതിൻ്റെ ഫലവും ചരിത്രവും ' ഞങ്ങൾക്ക് ' തന്നെ കിട്ടണം, അതാണ് കണ്ടീഷൻ. അത് ഏത് കാലത്തും സാഹചര്യത്തിലും. കേരളത്തിൽ അത് ' ജാതി ഫീൽ ' ആണ് എങ്കിൽ ഫുട്ബോളിൽ സ്പാനിഷ്/ ഇറ്റാലിയൻ രക്തമാണ്. രണ്ടും തനി വംശീയത.
എൻ്റെ അനുഭവത്തിൽ നിന്ന്
കുട്ടിക്കാലത്ത് ' കലിയനും കലിച്ചിയും ' കണ്ടത് കൊടകണ്ടി ലക്ഷം വീട് കോളനിയിൽ നിന്നാണ്. അവിടെ നിന്നാണ് സ്കൂളിലെ ബെഞ്ചിൽ കൊട്ടി രമേശനേക്കാൾ മുന്തിയ മ്യൂസിക്ക് സൃഷ്ടിക്കുന്ന പൊന്നുകളെ കണ്ടത്. അവരുടെ കൊട്ടാരത്തിൽ നിന്ന് തന്നെയാണ് ലോകത്തെ ഏറ്റവും രുചിയുള്ള ഭക്ഷണവും കഴിച്ചത്. ചമ്മന്തിയും മുളകും താളിപ്പും പാർന്ന്.
ഫുട്ബോളിലേക്ക് വരാം.
ആ കോളനിയിൽ നിന്ന് അങ്ങാടിയിലെ വേലായുധേട്ടന്റെ ചായക്കടയിലേക്ക് വരുന്ന കാരണവൻമാർ, ' വലിയവൻ ' ആരും ഇല്ലെങ്കിൽ മാത്രമേ ബെഞ്ചിലിരിക്കൂ. 25 - 30 കൊല്ലം മുൻപത്തെ കാര്യമാണ്. 'തറവാട്ടുകാർ' വന്നാൽ അവർ പേടികലർന്ന ശരീരചലനത്തോടെ എണീറ്റ് മാറിനിൽക്കും. പൈസ കൊടുത്ത് കുടിക്കുന്ന ചായക്ക് പോലും സൗജന്യത്തിന് നിൽക്കുന്ന വളയൽ അവരിലുണ്ടാക്കും. അങ്ങോട്ട് എന്ത് പറഞ്ഞാലും അനുസരിക്കുകയല്ലാതെ, മറുത്തൊരു വാക്ക് തിരിച്ചുപറയുന്നത് കേട്ടിട്ടേയില്ല.
എന്നാൽ, കൊല്ലത്തിൽ ഒരേയൊരിക്കൽ മാത്രം അവർ തലയുയർത്തി നിൽക്കുന്നത് കാണാറുണ്ട്. വേണു മാസ്റ്റർ സെവൻസ് ഫുട്ബാൾ ടൂർണമെൻ്റ് നടക്കുമ്പോൾ. കോളനിയിൽ നിന്ന് ചെല്ലിച്ച കാലുകളുള്ള മക്കളുടെ ഒരു ടീം ഇറങ്ങും. കാർപെൻ്റർ സെവൻസ്.
കൊയ്തൊഴിഞ്ഞ പാടത്ത് കുമ്മായം കൊണ്ട് വരച്ചിട്ട കളത്തിലേക്ക് കയറുമ്പോൾ ചെക്കന്മാരുടെ കാലുകൾ വജ്രസൂചികളാവും, കവുങ്ങ് കൊണ്ട് കെട്ടിയുണ്ടാക്കിയ പോസ്റ്റിൽ ഗോളുകൾ തൂറും.
എണ്ണ/ തോട്ടം പണം കൊണ്ട് തറവാട്ടുകാർ വാടകയ്ക്ക് കൊണ്ടുവരുന്ന 'മൈലംമൂരികൾ' കോളനി ശൗര്യത്തിന് മുന്നിൽ മൂക്കുകുത്തി വീഴും. ഗൾഫിൽ നിന്ന് കൊണ്ടുവന്ന പളപളാ മിന്നുന്ന ജേഴ്സികളിൽ ഇറങ്ങിയ വമ്പന്മാർ ' കോളനിത്തരം ' കണ്ട് പേടിച്ച് നിക്കറിൽ മുള്ളും. എണ്ണകളെ ആട്ടിപ്പിടിച്ച് കോളനിയിലെ വിയർപ്പ് കപ്പ് പൊക്കും.
പൊതുസ്ഥലത്ത് കണ്ടാൽ മിണ്ടി, കണ്ടു എന്ന് വരുത്തി രക്ഷപ്പെടുന്ന അയ്യപ്പേട്ടനും ഷൈജുവും ബാലേട്ടനുമെല്ലാം അന്ന് നിർത്താതെ ഉച്ചത്തിൽ സംസാരിക്കും. ഒറ്റപ്പാടത്തിൻ്റെ അക്കരയുള്ള കോളനിയിൽ നിന്ന് നേരംവെളുക്കുവോളം പാട്ടുകൾ ഉയരും, അത് കേട്ടങ്ങനെ കിടക്കും. എപ്പോഴോ ഉറങ്ങും. സാമൂഹിക സ്വത പ്രതിസന്ധികളെ ഒരു പന്ത് മാറ്റിമറിക്കുന്ന കാഴ്ച/ സ്വപ്നം.
കലയ്ക്കും കളിക്കും നമ്മുടെ സമൂഹത്തിൽ നീതി ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് കാണുന്ന ഒരു ' തമ്പ്രാനും ' അവാർഡ് വേദിയിൽ എത്തില്ല. അവസരങ്ങൾ നിഷേധിച്ച പ്രതിഭകളുടെ ഖബറിന് മേലെയിരുന്നാണ് ഊളകളുടെ നാടകം, അഭിനയം.